ഏഷ്യൻ വിപണികൾ തകർച്ചയിൽ; ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിൽ

വിപണി ഇന്നു ആരംഭിച്ചത് തന്നെ ചാഞ്ചാട്ടത്തിലാണ്. പലവട്ടം ഉയർച്ച താഴ്ചകൾ ഉണ്ടായി. ബാങ്ക്, ധനകാര്യ, ഐടി കമ്പനികളാണ് വിപണിയെ പിന്നോട്ട് വലിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ തകർച്ചയിലായതും ഇന്ത്യൻ നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. വ്യാപാരം ഒരു മണിക്കൂർ എത്തുമ്പോഴേക്ക് മുഖ്യസൂചികകൾ 0.4 ശതമാനം താഴ്ചയിലായി. പിന്നീട് തിരിച്ചു കയറാൻ തുടങ്ങി.

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി സ്പൈസ് ജെറ്റ് 80 പൈലറ്റുമാർക്ക് മൂന്ന് മാസത്തെ ശമ്പളമില്ലാത്ത അവധി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഓഹരികൾ 4 ശതമാനം വരെ ഇടിഞ്ഞു.

സ്വരാജ് എൻജിൻസിലെ തങ്ങളുടെ 17.6 ശതമാനം ഓഹരി കിർലോസ്കർ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കു വിറ്റു. കിർലോസ്കർ ഓഹരിവില എട്ടു ശതമാനത്തോളം ഉയർന്നു. മഹീന്ദ്രയും നേട്ടത്തിലാണ്. സ്വരാജിൽ മഹീന്ദ്രയുടെ ഓഹരി ഇതാേടെ 52 ശതമാനത്തിലധികമായി. സ്വരാജ് എൻജിൻസ് ഓഹരി ഇന്നു 13 ശതമാനത്തിലധികം ഉയർന്നു. ഓഹരി ഒന്നിന് 1400 രൂപ വച്ചാണ് ഇടപാട്.