നിയമസഭാ തിരഞ്ഞെടുപ്പ്; ഹിമാചലിൽ ഏകവ്യക്തി നിയമവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും, ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി. ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകൾക്ക് ആവേശം പകരാൻ റാലികളെ അഭിസംബോധന ചെയ്തു. ജനങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കോൺഗ്രസിന്‍റെ പ്രചാരണം.

1985ന് ശേഷം ഒരു പാർട്ടിക്കും ഭരണത്തുടർച്ച ലഭിക്കാത്ത ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പി ചരിത്രം മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം നടത്തിയത്. ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനേക്കാൾ പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ എന്നിവരെയാണ്.

നിഹറിയിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ ഭരണ തുടർച്ച ഉറപ്പാണെന്നും വാഗ്ദാനങ്ങൾ പാലിക്കുമെന്നും പറഞ്ഞു. ഏക വ്യക്തി നിയമം കൊണ്ടു വരുമെന്ന് കൻഗ്രയിലെ റാലിയിൽ അമിത് ഷാ ആവർത്തിച്ചു. എന്നാൽ മോദി പ്രഭാവം ഫലിക്കില്ലെന്നും എക്കാലവും വികസനത്തിനായി നിലകൊള്ളുന്ന കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിലെത്തിക്കുമെന്നും പിസിസി അദ്ധ്യക്ഷ പ്രതിഭാ സിംഗ് പറഞ്ഞു.