നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യില്ല; പ്രതികൾ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് മാറ്റിവയ്ക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേസ് ഒഴിവാക്കാൻ ഒരു ശ്രമവും പാടില്ലെന്നും കുറ്റപത്രം വായിക്കുന്നത് മാറ്റിവയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബർ 14ന് കോടതിയിൽ നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾ 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.