കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

നിലമ്പൂർ: കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും ഏജൻറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. 50670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ കോമള്ളൂർ കരിമുളയ്ക്കൽ ഷഫീസ് മൻസിലിൽ ബി.ഷഫീസ്, ഏജൻറ് വഴിക്കടവ് പുതിയകത്ത് ജുനൈദ് എന്നിവരെയാണ് ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വഴിക്കടവ് ചെക്ക്പോസ്റ്റിലെ മൂന്ന് ദിവസത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് പോകാനായി രാവിലെ ഏഴ് മണിയോടെ ഷഫീസ് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വഴിക്കടവിൽനിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പരിശോധനകൾ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഷഫീസിനെ പിന്നീട് വണ്ടൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി, എസ്ഐമാരായ പി.മോഹൻദാസ്, പി.പി.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ പരിശോധന തുടരുകയാണ്.