പാകിസ്ഥാനില്‍ ദുരിതബാധിതരുമായി പോയ ബോട്ട് മറിഞ്ഞ് 13 മരണം

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ വെള്ളപ്പൊക്കം കൂടുതൽ ദുരിതം വിതക്കുന്നതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലെ സിന്ധുനദിയിൽ 25 വെള്ളപ്പൊക്കബാധിതരുമായി പോയ ബോട്ട് മറിഞ്ഞ് 13 പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിന്ധിലെ സെഹ്വാൻ പട്ടണത്തിലെ ബിലാവൽപൂർ ഗ്രാമത്തിലാണ് സംഭവം.

പ്രളയബാധിതരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. സംഘത്തിലെ എട്ടുപേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

സ്വാത് മേഖലയിലെ വെള്ളപ്പൊക്കത്തിൽ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.