ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ 19 മരണം

ടെഹ്റാൻ: ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷന് നേരെ സായുധ വിഘടനവാദികൾ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. സഹേദാൻ നഗരത്തിലെ പള്ളിക്ക് സമീപം ഒളിച്ചിരുന്ന അക്രമികൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. 32 കാവൽക്കാർക്കും പരിക്കേറ്റു.

ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇറാനിയൻ യുവതി മരിച്ചതിനെ തുടർന്ന് ഇറാനിൽ നടന്ന രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. 

ബലൂചി വംശീയ വിഘടനവാദികൾ മുമ്പും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തികളിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രഹസ്യാന്വേഷണ വിഭാഗം മേധാവി സയ്യിദ് അലി മൗസവിയെ വെടിവച്ചുകൊന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.