ഛത്തീസ്ഗഢ് ഗ്രാമത്തിൽ രണ്ട് വർഷത്തിനിടെ അജ്ഞാത രോഗം ബാധിച്ച് 61 പേർ മരിച്ചെന്ന് പ്രദേശവാസികൾ

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 61 പേർ അജ്ഞാത രോഗം മൂലം മരിച്ചുവെന്ന് ഗ്രാമവാസികൾ. കോന്‍റ ഡെവലപ്മെന്‍റ് ബ്ലോക്കിലെ റെഗഡ്ഗട്ട ഗ്രാമത്തിലെ നിവാസികളാണ് അടുത്തിടെ ജില്ലാ അധികാരികളോട് ഈ പ്രശ്നം ഉന്നയിച്ചത്. രേഖകളുടെ പ്രാഥമിക അന്വേഷണത്തിൽ 47 പേർ അസുഖങ്ങളും സ്വാഭാവിക കാരണങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ മരിച്ചതായി കണ്ടെത്തി. വെള്ളത്തിലെയും മണ്ണിലെയും ആർസെനിക് പോലുള്ള ഹെവി മെറ്റൽ അംശം കണ്ടെത്തുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും, പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിനായി ഓഗസ്റ്റ് 8 ന് വിദഗ്ധ സംഘത്തെ ഗ്രാമത്തിലേക്ക് അയയ്ക്കുമെന്നും അധികൃതർ പറഞ്ഞു.

130 കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 1,000 ത്തിലധികം ആണ്. ജൂലൈ 27 ന്, ഗ്രാമവാസികൾ സുക്മ ജില്ലാ കളക്ടർക്ക് ഒരു കത്ത് കൈമാറി. 2020 മുതൽ കൈകളിലും കാലുകളിലും വീക്കത്തിന്‍റെ ലക്ഷണങ്ങളുള്ള യുവാക്കളും സ്ത്രീകളും ഉൾപ്പെടെ 61 പേർ മരിച്ചതായി കത്തിൽ അവകാശപ്പെട്ടു.

കൂടുതൽ മരണങ്ങൾ തടയുന്നതിനായി പ്രശ്നം കൈകാര്യം ചെയ്യാൻ ഡോക്ടർമാരുടെ ഒരു സംഘത്തെ ഉടൻ അയയ്ക്കണമെന്ന് ഗ്രാമവാസികൾ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.