എകെജി സെന്റർ ആക്രമണം; ഒരാളെ കൂടി പ്രതി ചേർത്തു

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ഡ്രൈവർ സുബീഷിനെയാണ് പ്രതി ചേർത്തത്. മുഖ്യപ്രതി ജിതിൻ സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നു.

ആക്രമണത്തിന് ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടേതാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവ ദിവസം രാത്രി 10.30 ഓടെ സ്കൂട്ടർ ഗൗരിശപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവുമായ നവ്യയാണ്. സംഭവ ശേഷം സ്കൂട്ടർ നവ്യയ്ക്ക് കൈമാറിയ ജിതിൻ പിന്നീട് സ്വന്തം കാറിൽ സഞ്ചരിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. 

രാത്രിയിൽ ജിതിന്‍റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തെളിവായിരുന്നു. ചോദ്യം ചെയ്യലിൽ സ്കൂട്ടർ എത്തിച്ച കാര്യം നവ്യ സമ്മതിച്ചിരുന്നു.