അട്ടപ്പാടി മധു കൊലക്കേസ്; ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

വയനാട്: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൂജാ അവധിക്ക് ശേഷം മണ്ണാർക്കാട് വിചാരണക്കോടതി വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണത്താൽ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

ഇന്ന് വിസ്തരിച്ച മൂന്ന് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതിനുള്ള സാങ്കേതികത്വം നീളുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിയെ 11 ന് വിസ്തരിക്കാൻ തീരുമാനിച്ചു.

മധുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ.എ.എൻ.ബൽറാമിനെ 17ന് വിസ്തരിക്കും. യുകെയിലുള്ള സാക്ഷിയെ ഓൺലൈനിൽ വിസ്തരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.