അട്ടപ്പാടി മധുവധക്കേസിൽ നിർത്തിവച്ച വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

നിർത്തിവെച്ച അട്ടപ്പാടി മധു വധക്കേസിന്‍റെ വിചാരണ നടപടികൾ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ ഇന്ന് പുനരാരംഭിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന പ്രകാരം മാറ്റിവച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുക.

കേസിൽ ഇതുവരെ 15 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.

അതേസമയം, അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മധുവിന്‍റെ കുടുംബം സങ്കടകരമായ അവസ്ഥയിലാണെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുവിന്‍റെ അമ്മയെയും സഹോദരിയെയും ഗവർണർ ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.