അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം നിർത്തിവച്ച സാക്ഷിവിസ്താരമാണ് വീണ്ടും തുടങ്ങുന്നത്.

കേസിൽ 13 സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് സാക്ഷികളെ സ്വാധീനിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇവരിൽ മൂന്നുപേരെ റിമാൻഡ് ചെയ്തു.

അഗളി പൊലീസ് പ്രതികൾക്കായി വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒമ്പത് പേർ ഇപ്പോഴും ഒളിവിലാണ്. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി പി സി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി എം വി ജയ്ജുമോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, 12ാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.