കപിൽ സിബലിനെതിരായ കോടതിയലക്ഷ്യം അറ്റോർണി ജനറൽ തള്ളി

ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യമില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. തനിക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന തരത്തിലുള്ള കപിൽ സിബലിന്‍റെ പ്രസ്താവന കോടതിയോടുള്ള അവഹേളനമല്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു.

ജുഡീഷ്യറിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ് വിമർശനത്തിലൂടെ അദ്ദേഹം ശ്രമിച്ചതെന്നും അഭിഭാഷകനായ വിനീത് ജിന്ദാനിക്ക് അയച്ച കത്തിൽ അറ്റോർണി ജനറൽ വ്യക്തമാക്കി. കപിൽ സിബൽ കോടതിയെ അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. കപിൽ സിബൽ തന്‍റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 6 ന് ന്യൂഡൽഹിയിൽ നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റ് സംഘടിപ്പിച്ച പീപ്പിൾസ് ട്രൈബ്യൂണലിലായിരുന്നു കപിൽ സിബൽ സുപ്രീം കോടതിയെ രൂക്ഷമായി വിമർശിച്ചത്.