ഓങ് സാന്‍ സൂചിക്കും മുന്‍ ഉപദേശകന്‍ ഷോണ്‍ ടേണലിനും മൂന്ന് വര്‍ഷം തടവ്

നയ്പിഡോ: ഓങ് സാൻ സൂചിയെയും മുൻ ഉപദേഷ്ടാവ് ഷോണ്‍ ടേണലിനെയും മ്യാൻമർ കോടതി മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്.

ഓസ്ട്രേലിയയിലെ സിഡ്നിയിലെ മക്വെറി സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് സുചിയുടെ ഉപദേശകനായിരുന്ന ടേണല്‍. ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇരുവരും ആരോപണങ്ങൾ നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ . അടച്ചിട്ട കോടതിയിലാണ് ശിക്ഷ നടപ്പാക്കിയത്.

എഴുപത്തേഴുകാരിയായ ഓങ് സാന്‍ സൂചി വിവിധ കേസുകളിലായി 23 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. അഴിമതി, പട്ടാളത്തിനെതിരെ ജനങ്ങളെ ഇളക്കിവിടല്‍, കൊവിഡ് പ്രോട്ടോക്കോൾ ലംഘനം എന്നീ കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ കേസ്.