കൊവിഡ് ബാധിതയായ ഓസ്‌ട്രേലിയൻ താരത്തിന് കളിക്കാൻ അനുമതി: വിവാദം

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൊവിഡ് പ്രോട്ടോക്കോൾ മറിക്കടന്ന്‌ വൈറസ് ബാധിതയായ താരത്തെ കളിക്കാന്‍ അനുവദിച്ച സംഭവം വിവാദത്തില്‍. ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയന്‍ താരമായ താലിയ മഗ്രാത്തിനെയാണ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കം കളത്തിലിറക്കിയത്.

ഐസിസിയും ഗെയിംസ് അധികൃതരും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടക്കത്തിൽ മാസ്‌ക് ഇട്ട് പവലിയനില്‍ ഇരുന്ന താലിയ മഗ്രാത്ത് ഗ്രൗണ്ടിലെത്തി ബാറ്റുചെയ്യുകയും 4 പന്തില്‍ 2 റൺസെടുത്ത് മടങ്ങുകയും ചെയ്തു. പിന്നാലെ ഫീല്‍ഡിംഗിലും താലിയ പങ്കെടുത്തത് ഏവരെയും അമ്പരപ്പിച്ചു. അക്ഷരാര്‍ത്ഥത്തിൽ ഇരട്ട നീതിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടപ്പിലായത്.

നിയമം അനുസരിച്ച് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന താരം ഉടന്‍ തന്നെ ടീം വിട്ട് ഐസൊലേഷനില്‍ പ്രവേശിക്കണം. ഇത് കാറ്റില്‍പ്പറത്തിയാണ് ഇന്ത്യയ്‌ക്കെതിരേ ഓസീസ് കളിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഒരാളെ കളിപ്പിക്കാന്‍ മുന്‍കൈ എടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് അധികൃതര്‍ വിശദീകരണം നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു.