മോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര നിര്‍ദേശവുമായി അധികാരികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് ഹിമാചൽ പ്രദേശ് സന്ദർശിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് സന്ദർശനം.
ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നും സർട്ടിഫിക്കറ്റുകൾ തേടിയിട്ടുണ്ട്. ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും ഈ നിയമം ബാധകമാണ്.

സെപ്റ്റംബർ 29നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പോലീസ് പുറത്തിറക്കിയത്. വിജ്ഞാപനം അനുസരിച്ച് ഒക്ടോബർ ഒന്നിന് മുമ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും അത് വിശകലനം ചെയ്ത ശേഷം അനുമതി നൽകുമെന്നും പറയുന്നു. ഡെപ്യൂട്ടി എസ്.പിയുടെ ഓഫീസില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.