മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ ബൈജു നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് കേസ് തീർപ്പായത്.

കഴിഞ്ഞ വർഷം മെയ് 9 നാണ് ജഡ്ജിക്കെതിരെ വിവാദ പരാമർശം നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ നേരത്തെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പ്രസ്താവനയെന്നും ബൈജു കോടതിയെ അറിയിച്ചു. വിവാദ പരാമർശം നടത്തിയ അതേ ചാനലിലൂടെ ബൈജു കൊട്ടാരക്കര ക്ഷമാപണം നടത്തിയിരുന്നു.

കേസിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായില്ല. മൂന്നാം തവണ നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിൽ ക്ഷമാപണം നടത്തുകയായിരുന്നു. ഇത്തരം ആരോപണങ്ങളിലൂടെ കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താനാണോ ശ്രമിക്കുന്നതെന്ന് ബൈജു കൊട്ടാരക്കരയോട് കോടതി ചോദിച്ചിരുന്നു. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇത്തരം കാര്യങ്ങൾ വിളിച്ച് പറയരുതെന്നും കോടതി ഓർമിപ്പിച്ചിരുന്നു.