ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യം ലജ്ജാകരമെന്ന് വി.ഡി സതീശൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കു ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്കു കോടതിയില്‍നിന്നു നീതി കിട്ടിയില്ല. കോടതിക്ക് ഇനി എന്തു തെളിവുവേണം. നീതിന്യായവ്യവസ്ഥയെ ഓര്‍ത്ത് തലകുനിക്കുന്നു. സാധാരണക്കാര്‍ക്ക് എവിടെനിന്നാണു നീതി ലഭിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മുഖ്യപ്രതി അരുൺ അടക്കം അഞ്ച് പേർക്കാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഉപാധികളോടെ ജാമ്യം നൽകിയത്. കരാർ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന സുരക്ഷാ ജീവനക്കാർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ പെടില്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. 4 മാസത്തേക്ക് മെഡിക്കൽ കോളേജ് പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പ്രതികൾക്ക് ഹൈക്കോടതി അനുമതി നൽകിയത്.

“വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ച പ്രതികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയ നിയമവ്യവസ്ഥയെ അംഗീകരിക്കാൻ കഴിയില്ല. പാർട്ടി ഓഫീസുകളിൽ നിന്ന് പറയുന്നത് പോലീസ് ഉദ്യോഗസ്ഥർ കേൾക്കണമെന്ന സി.പി.എം. നിലപാടാണ് പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത്. നിയമപരമായ എല്ലാ സഹായങ്ങളും യു.ഡി.എഫ്. ചെയ്യും. മെഡിക്കൽ കോളേജ് അധികൃതർ ആക്രമണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുവരെ ദിനേശനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ദിനേശിന്റെ കുടുംബം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് പോലും ഒരു അന്വേഷണവും ഇല്ല. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ കുറിച്ച് ജില്ലാ കളക്ടറോട് ഉടൻ സംസാരിക്കും.” അക്രമണത്തിനിരയായ ദിനേശനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.