ബാലഭാസ്‌കറിന്റെ മരണത്തിലെ തുടരന്വേഷണ ഹർജി; ജൂലൈ 29ന് വിധി പറയും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് ജൂലൈ 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 69 രേഖകൾ പരിശോധിക്കാനിരിക്കെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ബാലഭാസ്കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജുൻ അശ്രദ്ധമായാണ് വാഹനം ഓടിച്ചതെന്ന് സിബിഐ പറയുന്നു. എന്നാൽ അപകടത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ബാലഭാസ്കറിന്‍റെ കുടുംബം ആരോപിക്കുന്നത്.

2019 സെപ്റ്റംബർ 25ന് പുലർച്ചെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റു. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.