വിഴിഞ്ഞം റോഡ് ഉപരോധത്തിന് വിലക്ക്; തുറമുഖ സമരത്തിനെതിരെ കളക്ടറുടെ ഉത്തരവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ നാളെ നടത്താനിരുന്ന, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള റോഡ് ഉപരോധനത്തിന് വിലക്ക്. മത്സ്യത്തൊഴിലാളികൾ നടത്തുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ പ്രതിഷേധവും അതിനെതിരെ ജനകീയ കൂട്ടായ്മ നടത്തുന്ന പ്രതിഷേധവും പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് കണക്കിലെടുത്താണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കുകയാണ് ലത്തീൻ അതിരൂപത. ഇതിന്‍റെ ആദ്യപടിയായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരായ ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ വായിച്ചു. സർക്കാരിന്റെ നിലപാട് ഏകപക്ഷീയമാണെന്നും സർക്കുലറിൽ ആരോപിക്കുന്നു.

സമരം ശക്തമാക്കാൻ സർക്കുലറിൽ വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചിട്ടില്ലെന്നും സർക്കാരിന് തീർത്തും ധാര്‍ഷ്ഠ്യ മനോഭാവമാണുള്ളതെന്നും സർക്കുലറിൽ പറയുന്നു. സമരത്തെ ധാർഷ്ട്യത്തോടെ നേരിടുന്ന സർക്കാർ സമരക്കാരുടെ ഒരു ആവശ്യവും അനുഭാവപൂർവം പരിഗണിക്കുന്നില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.