ഐടി പാർക്കിൽ ബാർ നടത്തിപ്പുകാർക്ക് അനുമതിയില്ല

തിരുവനന്തപുരം: ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദ അവസരങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നികുതി വകുപ്പ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. ഐടി വകുപ്പിന്‍റെ നിർദേശങ്ങൾ പരിഗണിച്ചാണ് നടപടി. നിലവിലുള്ള നിർദ്ദേശങ്ങൾ മാറ്റണോ അതോ നിയമസഭയിൽ ചർച്ച ചെയ്യണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സബ്ജക്ട് കമ്മിറ്റി തീരുമാനമെടുക്കും.

എക്സൈസ്, നികുതി വകുപ്പിന്‍റെ നിർദ്ദേശങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും ഐടി വകുപ്പ് നിർദ്ദേശിച്ചിട്ടില്ല. ഡെവലപ്പർമാരെയും കോ-ഡെവലപ്പർമാരെയും മാത്രമേ മദ്യം വിതരണം ചെയ്യാൻ അനുവദിക്കാവൂ എന്നാണ് സർക്കാർ തീരുമാനം. ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ ബാർ ഓപ്പറേറ്റർമാരെ അനുവദിക്കില്ല.

ഐ.ടി പാർക്കുകളിൽ മദ്യവിതരണത്തിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണ് തീരുമാനം. സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം.