രാജ്യത്ത് മരുന്നുകൾക്ക് ബാർകോഡ് നിർബന്ധമാക്കുന്നു; ആദ്യ ഘട്ടം 300 ബ്രാന്‍ഡുകളിൽ

കണ്ണൂര്‍: മരുന്ന് പാക്കറ്റിന്‍റെ മുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്തണമെന്ന നിബന്ധന രാജ്യത്ത് നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആദ്യഘട്ടത്തിൽ കൂടുതല്‍ വിറ്റഴിയുന്ന 300 ബ്രാൻഡുകളിൽ ഈ സംവിധാനം നടപ്പാക്കും.

സർക്കാർ ഉത്തരവിനൊപ്പം ഈ മരുന്നുകളുടെ പട്ടികയും പുറത്തിറക്കി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ എട്ടാം ഭേദഗതിയിൽ ഇത് എച്ച് 2 വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റ് 1ന് ശേഷം, ഈ ഉൽപ്പന്നങ്ങളിൽ ബാർകോഡ്/ക്യുആർ കോഡ് നിർബന്ധമായിരിക്കും. വിവിധ ഘട്ടങ്ങളിലായി മറ്റ് ബ്രാൻഡുകൾക്കും നിയമം ബാധകമാക്കും.

നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഓഗസ്റ്റ് വരെ സമയം അനുവദിച്ചത്. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി കൂടിയാലോചിച്ചാണ് സർക്കാർ തീരുമാനം കൈക്കൊണ്ടത്.