ഇന്ത്യൻ താരങ്ങൾ ജലം ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ

ഹരാരെ: മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയ്ക്കായി സിംബാബ്‍വെയിലെ ഹരാരെയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ഉള്ളത്. ഓഗസ്റ്റ് 18നാണ് ആദ്യ ഏകദിനം. മത്സരത്തിനായുള്ള പരിശീലനത്തിലാണു ക്യാപ്റ്റൻ കെ.എല്‍. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ. അതേസമയം, ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ വെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ബിസിസിഐ ക്രിക്കറ്റ് താരങ്ങൾക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. കൂടുതൽ സമയം കുളിക്കാൻ സമയം ചെലവഴിക്കരുതെന്ന് ബിസിസിഐ താരങ്ങൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
ഹരാരെ നഗരത്തിലെ ജലദൗർലഭ്യം ഗുരുതരമായ പ്രശ്നമാണെന്നാണ് ബിസിസിഐയുടെ നിലപാട്. എങ്ങനെയും വെള്ളം പാഴാക്കുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. ടീം അംഗങ്ങൾക്കുള്ള നീന്തൽക്കുളം സെഷനും ബിസിസിഐ വെട്ടിക്കുറച്ചിട്ടുണ്ട്. ഹരാരെയിൽ ജലക്ഷാമം ഉണ്ടെന്ന് കളിക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി ഹരാരെയുടെ ചില ഭാഗങ്ങളിൽ വെള്ളമില്ലെന്ന് സിംബാബ്‍വെയിലെ രാഷ്ട്രീയ നേതാവ് ലിൻഡ സുങ്കിരിറായ് മസരിര സോഷ്യൽ മീഡിയയിൽ പറഞ്ഞു.
“ജലം ജീവിതമാണ്. അത് ലഭ്യമല്ലെങ്കിൽ, ജീവനും ശുചിത്വത്തിനും ഭീഷണിയാകും. ഹരാരെ നഗരത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് പൂർണ്ണമായും വെള്ളം കിട്ടാനില്ല. മറ്റിടങ്ങളിലും ജലദൗർലഭ്യമുണ്ട്. അധികാരികൾ എത്രയും വേഗം പ്രശ്നം പരിഹരിക്കണം. ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാക്കേണ്ടത് സിംബാബ്‍വെയില്‍ ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണ്‌” എന്ന് ട്വിറ്ററിൽ കുറിച്ചു.