മകനേക്കാൾ മികച്ച മാര്‍ക്ക്; എട്ടാം ക്ലാസുകാരന് വിഷം നൽകിയ യുവതിയുടെ വീട് തകർത്തു

ചെന്നൈ: പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയതിനെ തുടർന്ന് മകന്‍റെ സഹപാഠിയെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകർത്തു. ബുധനാഴ്ച രാവിലെ പ്രതിയായ ജെ സഹായറാണി വിക്ടോറിയയുടെ അയൽവാസികൾ ആണ് പേട്ടയ്ക്കാരന്‍ തെരുവിലെ വീട് അടിച്ചുതകർത്തത്. സ്കൂളിൽ മകനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആർ ബാലാമണികണ്ഠനെയാണ് സഹായറാണി ശീതളപാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്.

സെപ്റ്റംബർ മൂന്നിന് കാരയ്ക്കൽ ജനറൽ ആശുപത്രിയിൽ വച്ച് കുട്ടി മരിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുതുച്ചേരിയിലെ കാലപ്പേട്ടിലെ സെൻട്രൽ ജയിലിലാണ് സഹായറാണി ഇപ്പോൾ കഴിയുന്നത്. വീട് അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് കാരക്കല്‍ എസ്എസ്പി ആര്‍ ലോകേശ്വരന്‍, എസ് പി എ സുബ്രഹ്മണ്യം, ഇന്‍സ്‌പെക്ടര്‍ ജെ ശിവകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

സംഭവത്തിൽ എസ്.എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. ഒന്നാം നിലയിലെ കോമ്പൗണ്ട് ഭിത്തി, തൂണുകള്‍, സ്റ്റെയര്‍കേസ്, മതില്‍ എന്നിവ ആക്രമികള്‍ തകര്‍ത്തു. സഹായറാണി ഭര്‍ത്താവുമായി അകന്നു, 13 വയസ്സുള്ള മകള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. അതിനാൽ ഈ സമയം വീട് പൂട്ടിയ നിലയിലായിരുന്നു.