‘ഭാരത് ജോഡോ യാത്ര’ കോൺഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന് യച്ചൂരി

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയ്ക്കായി എവിടെ, എത്ര സമയം ചെലവഴിക്കണമെന്നത് കോൺഗ്രസിന്‍റെ വിഷയമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ നിക്ഷേപകരെ അകറ്റി നിർത്തുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ആരോപണത്തിനും യെച്ചൂരി മറുപടി നൽകി. കമ്മ്യൂണിസം കാരണം നിക്ഷേപം വരുന്നില്ല എന്നത് പഴകിയ പ്രചാരണമാണ്. മനുഷ്യാവകാശ സൂചികകളിൽ കേരളം മുന്നിലാണെന്നും യുപി വളരെ പിന്നിലാണെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിൽ നിക്ഷേപം നടത്താൻ മുഖ്യമന്ത്രിക്ക് വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തേക്കാൾ ഉത്തർപ്രദേശിനോടാണ് താൽപര്യമെന്നും ചന്ദ്രശേഖർ പറഞ്ഞിരുന്നു. യച്ചൂരിയുടെ മാതൃകയാണോ അതോ നരേന്ദ്ര മോദിയുടെ മാതൃകയാണോ രാജ്യത്തിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.