കോവിഡ് നിർദേശങ്ങൾ പാലിക്കാതെ ഭാരത്‌ ജോഡോ യാത്രയ്ക്കു ഹരിയാനയിൽ തുടക്കം

ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹരിയാനയിൽ ഇന്നത്തെ ഭാരത്‌ ജോഡോ യാത്ര ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കോവിഡ്-19 നിർദ്ദേശങ്ങൾ തള്ളിയാണ് കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര.

ഭാരത് ജോഡോ യാത്രയിൽ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കും അശോക് ഗെഹ്ലോട്ടിനും ആരോഗ്യമന്ത്രി കത്തയച്ചു. മാസ്കുകളും സാനിറ്റൈസറുകളും ശരിയായി ഉപയോഗിക്കണമെന്നും വാക്സിനേഷൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം യാത്ര മാറ്റിവയ്ക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എന്നാൽ ഭാരത് ജോഡോ യാത്രയിൽ ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും അതൃപ്തിയുണ്ടെന്നും ഗുജറാത്തിലെ പ്രധാനമന്ത്രിയുടെ റാലിയിൽ ഈ നിർദ്ദേശങ്ങൾ പാലിച്ചിരുന്നോയെന്നും കോൺഗ്രസ് ചോദിച്ചു. ബി.ജെ.പി നേതാക്കളുടെ പ്രചാരണ പരിപാടികൾക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡങ്ങൾ രാഹുൽ ഗാന്ധിയുടെ യാത്രയിൽ മാത്രം ഏർപ്പെടുത്തിയത് ദുരൂഹമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് വർദ്ധിച്ചുവരുന്ന പിന്തുണയിൽ കേന്ദ്ര സർക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.