ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഭാരത് ജോഡോ യാത്ര നിര്‍ത്തി; ആരോപണവുമായി ബിജെപി നേതാവ്

ദില്ലി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ ഭാരത് ജോഡോ യാത്ര കോൺഗ്രസ്സ് നിർത്തിവച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചു. എൻഐഎ നടത്തിയ റെയ്ഡിനെ തുടർന്ന് ഉണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് കേരളത്തിൽ ഹർത്താൽ നടത്തിയത്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിർത്തിവെച്ചതായി ബിജെപി നേതാവ് ആരോപിച്ചു.

അതേസമയം മിശ്രയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ്സ് രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് എല്ലാ ആഴ്ചയും ഒരു ദിവസത്തെ അവധിയുണ്ടെന്ന് കോൺഗ്രസ്സിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെന്‍റ് ചെയർമാൻ പവൻ ഖേര പറഞ്ഞു. കഴിഞ്ഞയാഴ്ച സെപ്റ്റംബർ 15 നായിരുന്നു ഇത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പള്ളി സന്ദർശിച്ചതിനെക്കുറിച്ചും പവൻ ചോദ്യങ്ങൾ ഉന്നയിച്ചു. പോപ്പുലർ ഫ്രണ്ടിനോട് മാപ്പ് പറയാൻ ഒരു പദയാത്ര തുടങ്ങാൻ പോകുകയാണോ എന്ന് പറയാനും ഭാഗവതിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പല ജില്ലകളിലും അക്രമസംഭവങ്ങൾ ഉണ്ടായി. ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ രൂക്ഷ വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി ചോദിച്ചു.