ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍ എത്തും

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലെത്തും. പദയാത്രയെ വരവേൽക്കാൻ കെ.പി.സി.സിയുടെ നേതൃത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തിൽ നിന്നുള്ള പദയാത്രികരും യാത്രയിൽ പങ്കുചേരും.

സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ കേരള അതിർത്തിയിലെ പാറശ്ശാല ചെറുവരക്കോണത്ത് യാത്ര എത്തും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എംപി, ശശി തരൂർ എംപി എന്നിവർ സെപ്റ്റംബർ 11ന് രാവിലെ ഏഴിന് പാറശ്ശാലയിൽ ജാഥയെ സ്വീകരിക്കും.

കേരളത്തിൽ ഭാരത് ജോഡോ യാത്ര ഏഴ് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് ദേശീയ പാത വഴിയും തുടർന്ന് സംസ്ഥാന പാത വഴി നിലമ്പൂരിലേക്കുമാണ് പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ആണ് യാത്രയുടെ സമയം. അതേസമയം ജാഥാ ക്യാപ്റ്റൻ രാഹുൽ ഗാന്ധി സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്കാരിക നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.