“സച്ചിക്കല്ലാതെ മറ്റാര്‍ക്കാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുക”: ബിജു മേനോന്‍

തൃശൂര്‍: മികച്ച സഹനടനുള്ള പുരസ്കാരം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ സംവിധായകനായ സച്ചിയ്ക്കല്ലാതെ ആര്‍ക്കാണ് സമര്‍പ്പിക്കുകയെന്ന് നടൻ ബിജു മേനോൻ. ഈ അംഗീകാരം കൂടുതൽ നല്ല സിനിമകള്‍ ചെയ്യാന്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു

ഞാൻ വളരെ സെലക്ടീവായാണ് സിനിമകളിൽ അഭിനയിക്കുന്നത്. എന്നാൽ, സിനിമകൾ ചെയുന്നത് അവാർഡുകൾക്ക് വേണ്ടി മാത്രമല്ല. ഇപ്പോൾ ലഭിച്ച ഈ മഹത്തായ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു വലിയ പ്രചോദനമാണ്. ഈ പുരസ്‌കാരം പ്രിയപ്പെട്ട സച്ചിയ്ക്കല്ലാതെ ആര്‍ക്കാണ് സമര്‍പ്പിക്കുകയെന്നും ബിജുമേനോന്‍ പറഞ്ഞു. 

68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകിട്ട് നാലിനാണ് പ്രഖ്യാപിച്ചത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ സംവിധായകനായ സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരം അജയ് ദേവ്ഗണും സൂര്യയും പങ്കിട്ടു. സൂരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ . മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനാണു ലഭിച്ചത്. മികച്ച സംഘട്ടനസംവിധാനത്തിനുള്ള പുരസ്കാരം അയ്യപ്പനും കോശിയും നേടി.