ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിലനിൽക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ആറ് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ബില്ലിനെ എതിർത്തു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മുന്നൊരുക്കങ്ങളില്ലാതെയാണ് ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഒന്നും ആലോചിക്കാതെ പാസാക്കിയ ബില്ലാണിത്. ബിൽ പ്രകാരം ചാൻസലർ ഒഴിവുണ്ടെങ്കിൽ പ്രോ-വൈസ് ചാൻസലർക്ക് താൽക്കാലികമായി അധികാരം നൽകാം. യു.ജി.സി നിയമമനുസരിച്ച് പ്രോ വൈസ് ചാൻസലർക്ക് ചാൻസലറുടെ കാലാവധിയിൽ മാത്രമേ അധികാരത്തിൽ ഇരിക്കാൻ കഴിയൂ. ചാൻസലർ ഇല്ലെങ്കിൽ പ്രോ വൈസ് ചാൻസലറും ഇല്ലാതാകും. യു.ജി.സിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമമുണ്ടെങ്കിൽ യു.ജി.സി നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. സംസ്ഥാന നിയമം കേന്ദ്ര നിയമത്തിന് എതിരായി നിൽക്കില്ല. അതുകൊണ്ടാണ് സുപ്രീം കോടതി വിധിയെ തുടർന്ന് വി.സിമാർക്ക് പുറത്തുപോകേണ്ടി വന്നത്. ബിൽ അനുസരിച്ച്, പുതുതായി നിയമിതനായ ചാൻസലറുടെ ഓഫീസ് സർവകലാശാലയുടെ ആസ്ഥാനമായിരിക്കും.

ചാൻസലറുടെ ഓഫീസ് ചെലവുകൾ സർവകലാശാലയുടെ ഫണ്ടിൽ നിന്ന് ചെലവഴിക്കേണ്ടിവരും. ഇത് സാമ്പത്തിക മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. മെമ്മോറാണ്ടം അപൂർണ്ണമായതിനാലാണ് ബിൽ അവതരിപ്പിക്കാൻ കഴിയാതിരുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. ചാൻസലറുടെ നിയമനാധികാരം ക്യാബിനറ്റാണ്. ചാൻസലറെ നിയമിക്കുന്ന സർക്കാരിലെ മന്ത്രി പ്രോ-ചാൻസലറായി മാറുമ്പോൾ അദ്ദേഹം ചാൻസലർക്ക് താഴെയാകും. ബിൽ പ്രകാരം ഉന്നതവിദ്യാഭ്യാസ മന്ത്രി ചാൻസലറുടെ കീഴിലാണ് വരുന്നത്. ചാൻസലർ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ബില്ലിൽ പരാമർശിച്ചിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.