ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്‍ നിയമസഭയില്‍

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് നിയമമന്ത്രി പി.രാജീവ് നിയമസഭയിൽ അവതരിപ്പിച്ചു. എന്നാൽ തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി.

“ബില്ലിൽ യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് ഉള്ളത്. ബില്ല് സുപ്രീംകോടതി വിധികൾക്ക് വിരുദ്ധവുമാണ്. ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തായിരിക്കും എന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ നിയമന അധികാരി സർക്കാരാണ്. ചാൻസലര്‍ ഇല്ലെങ്കിൽ പ്രോ ചാൻസലര്‍ക്ക് ചുമതല എന്നാണ് ബില്ലിൽ പറയുന്നത്. നിയമന അധികാരി ആയ മന്ത്രി ചാൻസലർക്ക് കീഴിൽ വരും. അങ്ങനെ ഒരുപാട് നിയമ പ്രശ്നം ബില്ലിൽ ഉണ്ട്. ചാൻസലർ നിയമനത്തിന് നിയമന പ്രക്രിയ ഇല്ല.മന്ത്രിസഭക്ക് ഇഷ്ടം ഉള്ള ആളെ വെക്കാം.സർക്കാരും ഗവർണ്ണരും ഒരേ പാതയിൽ ആണ് സഞ്ചാരം.സർക്കാരിന്‍റെ ചട്ട വിരുദ്ധ നിലപാടുകളെ ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സർക്കാരും ഗവർണ്ണറും ഒരു പോലെ കുറ്റക്കാരാണ്. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ചാൻസലർ ആക്കാം. ഇഷ്ടക്കാരെ ചാൻസലർ ആക്കാൻ സർക്കാരിന് കഴിയും. ബില്ല് പിൻവലിക്കണം.” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സർക്കാരുമായുള്ള തർക്കത്തിന്‍റെ പേരിലാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബില്ല് കോടതിയിൽ നിലനിൽക്കില്ല, ആരോപണങ്ങൾ തീർപ്പാക്കി വീണ്ടും അവതരിപ്പിക്കുന്നതാണ് സർക്കാരിന് നല്ലത്, എജിയെ സഭയിലേക്ക് വിളിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.