ഇനി സർക്കാർ ജോലിക്കും ലൈസൻസിനും വരെ ജനന സർട്ടിഫിക്കറ്റ്; നിയമഭേദഗതി വരുന്നു

ന്യൂഡൽഹി: സ്കൂളിലെയും കോളജിലെയും പ്രവേശനം, വോട്ടർപട്ടികയിൽ പേര് ചേർക്കൽ, സർക്കാർ ജോലി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. അടുത്ത മാസം 7ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കുള്ള ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും.

1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇതിൻ്റെ കരട് ബിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനങ്ങൾ മുന്നോട്ടുവച്ച ചില നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുതിയ ബിൽ നടപ്പിലായാൽ, ജനനത്തീയതിയും ജനനസ്ഥലവും കൃത്യമായി രേഖപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് എല്ലാ പ്രധാന രേഖകൾക്കും ആവശ്യങ്ങൾക്കും നിർബന്ധമായിരിക്കും.