ഹിമാചൽ തെരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കാൻ ബി.ജെ.പിയും കോൺ​ഗ്രസും

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിക്കും. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഹിമാചലില്‍ വലിയ പ്രചാരണത്തിനില്ല എന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തും. പന്ത്രണ്ടിനാണ് വോട്ടെടുപ്പ്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. മുഖ്യമന്ത്രി ജയറാം താക്കൂർ അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തില്‍ നിന്നു തന്നെയാണ് മത്സരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂർ തന്നെയാണ് പ്രചാരണം നയിക്കുന്നത്.

പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിക്കാണ് മേല്‍ക്കൈ. മോദിയും അമിത്ഷായും വൈകാതെ സംസ്ഥാനത്തെത്തും. വീരഭദ്ര സിങ്ങിന്‍റെ ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്ങ് എംപിയാണ് സംസ്ഥാന കോൺഗ്രസിന്‍റെ മുഖമെങ്കിലും മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാല്‍ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്‍റെ പ്രചാരണം നയിക്കുന്നത്.