സുപ്രീംകോടതിയിൽ കേസ് തോറ്റതിന് തെരുവിൽ സമരം, എൽഡിഎഫ് സമരത്തെ വിമർശിച്ച് ബിജെപി

തിരുവനന്തപുരം: കേരള ഗവർണർക്കെതിരായ എൽഡിഎഫിന്‍റെ പ്രതിഷേധത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമെന്നും സുരേന്ദ്രൻ പരിഹസിച്ചു. തങ്ങളുടെ പ്രതിഷേധം സുപ്രീം കോടതിക്ക് എതിരാണോ എന്ന് പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാവണം. ഗവർണർക്കെതിരായ എൽ.ഡി.എഫിന്‍റെ പ്രതിഷേധം നനഞ്ഞ പടക്കമായി മാറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സാങ്കേതിക സർവകലാശാല വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തെരുവിൽ നേരിടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പകരമായി അത് തന്നെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടതുനേതാക്കളെ ഓർമിപ്പിച്ചു. അഴിമതി, സ്വജനപക്ഷപാതം, ബന്ധുനിയമനം എന്നിവയെ ചോദ്യം ചെയ്ത ഗവർണറെ ആർ.എസ്.എസുകാരനായി മുദ്രകുത്തുകയാണ് സി.പി.എം. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരെല്ലാം ആർ.എസ്.എസുകാരാണെന്ന് സി.പി.എം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഗവർണർക്ക് ബിജെപിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

എല്ലാ നിയമനങ്ങളും എ.കെ.ജി സെന്‍ററിൽ നിന്നാണ്. യോഗ്യതയുള്ളവരെ പരിഗണിക്കാതെയും യു.ജി.സി മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും തന്‍റെ പ്രിയപ്പെട്ടവരെ വി.സിമാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാങ്കേതിക സർവകലാശാല വി.സി നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി അത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കുന്നു. ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷ നീക്കത്തിനെതിരെ ശക്തമായ ബഹുജന ചെറുത്തുനിൽപ്പിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.