ഹിമാചൽ പ്രദേശ് ഹോട്ട് സീറ്റിൽ ‘ചായക്കടക്കാരന്’ അവസരം നൽകി ബിജെപി

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഹോട്ട് സീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിംല അർബൻ സീറ്റിൽ ‘ചായ വിൽപ്പനക്കാരന്’ അവസരം നൽകി ബിജെപി. ഷിംല അർബൻ സീറ്റിൽ 4 തവണ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബിജെപി മന്ത്രി സുരേഷ് ഭരദ്വാജിന് പകരക്കാരനായി ഷിംലയിൽ ചായക്കട നടത്തുന്ന സഞ്ജയ് സൂദിനെയാണ് ബിജെപി അവതരിപ്പിച്ചത്. ഷിംല അർബൻ സീറ്റ് സഞ്ജയ് സൂദിന് നൽകിയതോടെ കസുംപ്തി മണ്ഡലത്തിൽ നിന്ന് സുരേഷ് ഭരദ്വാജ് മത്സരിക്കും.

രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ എളിയ പ്രവർത്തകരിൽ ഒരാൾ മാത്രമായ തന്നെ ഷിംല പോലെയുള്ള കടുത്ത പോരാട്ടം നടക്കുന്ന സീറ്റിൽ പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജയ് സൂദ് പറഞ്ഞു. ‘സന്തോഷം ഞാനെങ്ങനെ വിവരിക്കും? സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്.

ഞാൻ 1991 മുതൽ ഷിംലയിൽ ഒരു ചായക്കട നടത്തുന്നു. ഇതിനുമുമ്പ് ബസ് സ്റ്റാൻഡിൽ പത്രം വിൽക്കുകയായിരുന്നു. പത്രം വിറ്റാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എബിവിപിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രണ്ട് വർഷം മെഡിക്കൽ റെപ്രസെന്‍റേറ്റീവായി ജോലി ചെയ്ത ശേഷമാണ് ഒരു ചായക്കട ആരംഭിക്കാൻ ഞാൻ തീരുമാനിച്ചത്’ സൂദ് ഒരു അഭിമുഖത്തിൽ പറഞ്ഞു.