മമത ബാനര്‍ജിയ്‌ക്കെതിരെ ബിജെപി പ്രതിഷേധം; സുവേന്ദു അധികാരി അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഴിമതി ആരോപിച്ച് മമത ബാനർജി സർക്കാരിനെതിരെ ബിജെപി പ്രതിഷേധം. പ്രതിഷേധക്കാർ കാറിന് തീയിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ് ചാറ്റർജി, രാഹുൽ സിൻഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടേറിയറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്.

ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയപ്പോൾ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. റാണിഗഞ്ചിൽ ബിജെപി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ബംഗാളിനെ ഉത്തര കൊറിയയാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിനാൽ ഏകാധിപതിയായി പെരുമാറാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിൽ മറ്റൊരു മാർച്ചും പാർട്ടി സംഘടിപ്പിച്ചു.