സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമോയെന്ന് ചർച്ച ചെയ്യേണ്ട സ്ഥിതിയാണ്. ഗവർണറെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ ഗവർണറെ ഉപയോഗിച്ച് വി.സിമാരെ ഉൾപ്പെടുത്താനാണ് ശ്രമം. ഇതിനെ നിയമപരമായും ഭരണഘടനാപരമായും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ഗവർണർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗും ആർഎസ്പിയും സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്നത്. നവംബർ 15ന് രാജ്ഭവൻ മാർച്ചിനൊപ്പം എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ബില്ലുകളിൽ ഒപ്പിടാതെ അനിശ്ചിതകാലത്തേക്ക് നീട്ടാൻ ഗവർണർക്ക് കഴിയില്ല. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണോയെന്ന് ചർച്ച ചെയ്യേണ്ട സ്ഥിതിയാണ്. ഇതിനായി നിയമനിർമ്മാണം നടത്താൻ പാർട്ടി സർക്കാരിന് അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു.