കേരളത്തിൽ അപൂർവമായെത്തുന്ന കറുത്ത കടലാള കാസർഗോഡ് ചിത്താരിയിൽ

കാസർഗോഡ്: കേരളത്തിലെ അപൂർവ കടൽപക്ഷിയായ കറുത്ത കടലാള(സോട്ടി ടേൺ) കാസർഗോഡ് ചിത്താരി ബീച്ചിൽ എത്തി. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്ന ഇ-ബേർഡ് ആപ്ലിക്കേഷനിലെ വിവരങ്ങൾ പ്രകാരം കാസർഗോഡ് ജില്ലയിൽ ഇത് രണ്ടാം തവണ മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. ലാറിഡേ കുടുംബത്തിൽ പെടുന്ന കടൽ പക്ഷിയാണ്. പ്രധാനമായും ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് കാണപ്പെടുന്നത്. പനത്തടി സ്വദേശി അനൂപ് കെ മോഹനനാണ് പക്ഷിയെ കണ്ടെത്തിയത്.

2019 ൽ ഇതേ പക്ഷിയെ പനയാലിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പരിക്കേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരമാണ് ചിത്താരി അഴിമുഖത്തിന്‍റെ വടക്ക് ഭാഗത്ത് കറുത്ത കടലാളയെ കണ്ടെത്തിയത്. അവ അപൂർവമായി മാത്രമേ തീരത്തെത്താറുള്ളൂ. ഇവയുടെ ശരാശരി ആയുർദൈർഘ്യം 30 വർഷമാണ്. ദീർഘകാലം തുടർച്ചയായി പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉറക്കം പോലും പറക്കലിനിടയിലാണ്. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ഇത്തരത്തിലുള്ള ഉറക്കം തലച്ചോറിന്‍റെ ഒരു ഭാഗം വിശ്രമിക്കുന്നതിലൂടെ സാധ്യമാണ്.

ജനസാന്ദ്രത കുറഞ്ഞ ദ്വീപുകളിലെ പാറകൾ പ്രജനന സീസണിൽ മുട്ടയിടാൻ തിരഞ്ഞെടുക്കുന്നു. പൂർണ്ണ പക്വതയിലെത്തുമ്പോൾ, ശരീരത്തിന്‍റെ മുകൾ ഭാഗം കറുപ്പും ശരീരത്തിന്‍റെ അടിവശവും തലയിലും വെളുത്തതുമാണ്. എന്നാൽ ഇവയുടെ കുഞ്ഞിന് കൂടുതൽ ഇരുണ്ട നിറമാണ്. കടലിന്‍റെ ഉപരിതലത്തിലുള്ള മത്സ്യങ്ങളാണ് പ്രധാന ഭക്ഷണം. ചിറകുകൾ നനയുമെന്നതിനാൽ ഇവ മുങ്ങി മീൻ പിടിക്കാറില്ല. ശരാശരി ഭാരം 200 ഗ്രാം ആണ്. ഈ വർഷം ജൂലൈയിൽ മലപ്പുറത്തെ മഞ്ചേരിയിൽ പക്ഷിയെ കണ്ടെത്തിയിരുന്നു.