മാങ്കുളത്ത് കൊല്ലപ്പെട്ട പുലിയുടെ ജഡ പരിശോധന നടത്തി

അടിമാലി: മാങ്കുളത്ത് ആദിവാസി യുവാവ് പ്രാണരക്ഷാര്‍ഥം കൊന്ന പുലിയുടെ ജഡം പരിശോധന നടത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ കടുവ നിർണയ സമിതിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സമിതി തിങ്കളാഴ്ച യോഗം ചേർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വനംവകുപ്പിന് കൈമാറും. മാങ്കുളം റേഞ്ച് ഓഫീസിന് സമീപം പുലിയുടെ ജഡം ദഹിപ്പിച്ചു.

ചിക്കനംകുടി സ്വദേശി ഗോപാലനാണ് കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ആക്രമിക്കാനെത്തിയ പുലിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പുലിയുമായുള്ള മല്‍പ്പിടിത്തത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. വനംവകുപ്പ് ഗോപാലന് ചികിത്സാധനസഹായം കൈമാറി. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ മാങ്കുളം ചിക്കനംകുടിലായിരുന്നു സംഭവം.