നാഗ്പൂരിൽ മരിച്ച നിദ ഫാത്തിമയുടെ മൃതദേഹം ഖബറടക്കി

ആലപ്പുഴ: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. വലിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ശവസംസ്കാരം. ആലപ്പുഴ വണ്ടാനത്തെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടന്ന മതചടങ്ങുകൾക്ക് ശേഷം രാവിലെ 11 മണിയോടെ നിദ പഠിച്ച നീർക്കുന്നം സർക്കാർ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് അമ്പലപ്പുഴയിലെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 12.30ന് കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാൽ നാഗ്പൂരിലെ കളിക്കാർക്ക് ദേശീയ ഫെഡറേഷൻ താമസസൗകര്യവും ഭക്ഷണവും നൽകിയിരുന്നില്ല. നിദ ഫാത്തിമ ഉൾപ്പെടെ കേരള സൈക്കിൾ പോളോ അസോസിയേഷനിലെ 24 അത്ലറ്റുകളാണ് നാഗ്പൂരിലെത്തിയത്. കേരള സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരവും സാമ്പത്തിക സഹായവുമായാണ് ഇവർ നാഗ്പൂരിലെത്തിയത്. എന്നാൽ, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയെയാണ് സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ളത്. ഇക്കാരണത്താലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്. 

നാഗ്പൂരിലെത്തിയ സംഘത്തിലുണ്ടായിരുന്ന നിദയ്ക്ക് ഛർദ്ദി ഉണ്ടായതോടെ നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ കുത്തിവയ്പ്പ് നൽകിയ ശേഷം കുട്ടിയുടെ ആരോഗ്യനില വഷളായതായി ഒപ്പമുണ്ടായിരുന്ന പരിശീലകർ പറഞ്ഞു. തുടർന്ന് ഐസിയുവിലേക്ക് മാറ്റി. ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. നിദ ഉൾപ്പെടെ കേരളത്തിലെ എല്ലാ മത്സരാർത്ഥികളും താമസവും ഭക്ഷണ സൗകര്യങ്ങളും സംഘാടകർ നിഷേധിച്ചതിനെ തുടർന്ന് താൽക്കാലിക കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. ഇന്നലെയാണ് നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ, അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം, മറ്റ് ബന്ധുക്കൾ എന്നിവർ ചേർന്നാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയത്.