ഇലന്തൂരിൽ നരബലിക്ക് ഇരയായവരുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യൻ ഭഗവൽ സിങ്ങിന്‍റെ വീടിന് സമീപത്തെ മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്ന് കമ്മീഷണർ പറഞ്ഞു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി പറഞ്ഞു. നരബലിയിൽ മുഖ്യപങ്ക് വഹിച്ച ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

‘ശ്രീദേവി’ എന്ന ഫെയ്സ്ബുക്ക് ഐഡിയിലൂടെ ഭഗവൽ സിങ്ങിനെ പരിചയപ്പെട്ട ഷാഫിയാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും പരിഹാരമാണ് നരബലി എന്ന് പറഞ്ഞ് ഷാഫി ഭഗവൽ സിങ്ങിന്റെ കൈയ്യിൽ നിന്ന് പണം വാങ്ങിയിരുന്നു.