ലോകകപ്പിലെ മിന്നും പ്രകടനം; 440 കോടി മുടക്കി ഗാക്‌പോയെ സ്വന്തമാക്കി ലിവര്‍പൂള്‍

ലണ്ടന്‍: 2022 ഫിഫ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ നെതർലൻഡ്സ് യുവതാരം കോഡി ഗാക്‌പോയെ ലിവർപൂൾ സ്വന്തമാക്കി. പി.എസ്.വി ഐന്തോവനില്‍ നിന്നാണ് മുന്നേറ്റതാരം ലിവർപൂളിലെത്തിയത്.

50 ദശലക്ഷം യൂറോ (ഏകദേശം 440 കോടി രൂപ) ഗാക്‌പോയെ വാങ്ങാൻ ലിവർപൂൾ ചെലവഴിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡും ഗാക്‌പോയെ സ്വന്തമാക്കാന്‍ മുന്നിലുണ്ടായിരുന്നു. ഇത് പി.എസ്.വിയ്ക്ക് ലഭിക്കുന്ന റെക്കോർഡ് ട്രാൻസ്ഫർ തുകയാണെന്ന് പി.എസ്.വി ഡയറക്ടർ മാർസെൽ ബ്രാൻഡ്സ് പറഞ്ഞു.

ഖത്തർ ലോകകപ്പിൽ നെതർലൻഡ്സിനായി മൂന്ന് ഗോളുകളാണ് 23 കാരനായ ഗാക്പോ നേടിയത്. ക്വാര്‍ട്ടറില്‍ അർജന്‍റീനയോട് തോറ്റാണ് നെതർലൻഡ്സ് ടൂർണമെന്‍റിൽ നിന്ന് പുറത്തായത്.