ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം; ജെഡിയു ദേശീയ കൗൺസിൽ യോഗം തുടങ്ങി

പാട്ന: ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. ജെഡിയുവിനെ ദേശീയ പാർട്ടിയായി വികസിപ്പിക്കാൻ പാർട്ടി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ലലൻ സിംഗിനെ യോഗം ചുമതലപ്പെടുത്തി. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ഐക്യ പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കുക എന്ന ദൗത്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർവഹിക്കും.

ഹിമാചൽ പ്രദേശ് നിയമസഭാ, ഡൽഹി മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പരാജയത്തിന്‍റെ പ്രാധാന്യം മാധ്യമങ്ങൾ മറച്ചുവയ്ക്കുകയാണെന്ന് ജെഡിയു അധ്യക്ഷൻ ലലൻ സിംഗ് ആരോപിച്ചു. മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം വൻകിട വ്യവസായികൾ ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസിനെ പിന്തുണച്ച് മറ്റ് പ്രതിപക്ഷ പാർട്ടികൾ മത്സരരംഗത്ത് നിന്ന് വിട്ടുനിന്നത് കൊണ്ടാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു.

ഗുജറാത്തിൽ പ്രതിപക്ഷ പാർട്ടികൾ പരസ്പരം മത്സരിച്ചത് ബിജെപിയെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോൺഗ്രസിനും ഇടതുപാർട്ടികൾക്കുമൊപ്പം ബി.ജെ.പിക്കെതിരായ മഹാസഖ്യത്തിൽ ചേരണമെന്നും ത്യാഗി ആവശ്യപ്പെട്ടു. ദേശീയ കൗൺസിൽ യോഗത്തിന്‍റെ തുടർച്ചയായി ജെഡിയു ദേശീയ സമ്മേളനം നടക്കും.