ബഫർസോൺ വിഷയം; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ബഫർ സോൺ ആശങ്ക പരിഹരിക്കുന്നതിൽ തുടർനടപടികൾ സ്വീകരിക്കാൻ രണ്ട് നിർണായക യോഗങ്ങൾ ഇന്ന് ചേരും. മൂന്ന് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ടും നൽകാൻ അനുമതി തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ഇന്ന് ചേരും. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിൽ പരാതി നൽകുന്നതിനുള്ള സമയപരിധി നീട്ടാനാണ് ധാരണ.

ഇടുക്കി ജില്ലയിലെ ബഫർ സോൺ സാറ്റലൈറ്റ് സർവേയിലെ അപാകതകൾ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന ആരംഭിക്കും. ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സർവേ നമ്പറുകൾ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശം, സംരക്ഷിത വനമേഖലയുടെ അതിർത്തി, ജനസാന്ദ്രതയേറിയ പ്രദേശം എന്നിവയാണോയെന്ന് പരിശോധിക്കും. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്ന് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. വനാതിർത്തിയിലെ ഗ്രാമങ്ങളിലെയും ബഫർ സോൺ സർവേയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ച വില്ലേജുകളിലെയും വില്ലേജ് ഓഫീസർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിൽ പങ്കുചേർന്നു. അമ്പൂരിയിൽ ഇന്ന് പ്രതിഷേധ സംഗമം ചേരും. ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.