വിമാനത്താവളത്തില്‍ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് വയസുകാരിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. കർണാടകയിലെ വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍റെ മകളുടെ ബാഗിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനാണ് ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധനയ്ക്കിടെ അലാറം മുഴങ്ങിയപ്പോൾ അധികൃതർ കുടുംബത്തെ തടഞ്ഞുനിർത്തി അഞ്ച് വയസുകാരിയുടെ ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഇവരെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു.

ഇസ്രായേലിലേക്ക് വിനോദയാത്രയ്ക്ക് പോയെന്നും കടല്‍ത്തീരത്ത് വസ്തുക്കള്‍കണ്ട് കുട്ടിക്ക് കളിക്കാന്‍ നല്‍കിയതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബുള്ളറ്റ് വിദേശത്ത് നിർമ്മിച്ചതാണെന്നും വലിയ തോക്കുകളിൽ ഉപയോഗിക്കുന്ന ‘9 എംഎം’ ഇനത്തിൽപ്പെട്ടതാണെന്നും കണ്ടെത്തി. ഉദ്യോഗസ്ഥനും കുടുംബത്തിനും താക്കീത് നൽകി.