സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ; കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം നീണ്ട അന്വേഷണം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നല്ലാതെ മറ്റൊരു തെളിവുമില്ല. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.

ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ക്രൈംബ്രാഞ്ച് സംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും അന്വേഷണം അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

2018 ഒക്ടോബർ 27ന് തിരുവനന്തപുരം സാളഗ്രാമം ആശ്രമത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വാമി സന്ദീപാനന്ദഗിരിയുടെ സ്കൂൾ ഓഫ് ഭഗവദ്ഗീതയുടെ സാളഗ്രാമം ആശ്രമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. ആശ്രമം ഭാഗികമായി തകർന്നു. അതിൽ ‘ആദരാഞ്ജലികൾ’ എന്നെഴുതിയ ഒരു റീത്തും സ്ഥാപിച്ചു.