ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ആദ്യ ഫലമനുസരിച്ച് ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച് സീറ്റുകളിൽ ആർജെഡി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന മകാമ സീറ്റ് ആർജെഡിയുടെ സിറ്റിങ് സീറ്റും ഗോപാൽഗഞ്ച് ബിജെപിയുടെ സിറ്റിങ് സീറ്റുമാണ്.

ശിവസേന നേതാവ് രമേഷ് ലഡ്കെയുടെ മരണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലഡ്കെയാണ് ലീഡ് ചെയ്യുന്നത്. ഉദ്ധവ് വിഭാഗം ശിവസേനയുടെ സ്ഥാനാർത്ഥിയായാണ് അവർ മത്സരിച്ചത്. മരിച്ച എംഎൽഎയുടെ ഭാര്യ മത്സരിക്കുന്നതിനാൽ ബിജെപി ഉൾപ്പെടെയുള്ള പ്രധാന പാർട്ടികളൊന്നും മത്സരിക്കുന്നില്ല. 4 സ്വതന്ത്ര സ്ഥാനാർത്ഥികൾക്കെതിരെയാണ് റുതുജ മത്സരിക്കുന്നത്.