കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിർണയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ടിയാണു സർവകലാശാല ഈ പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബി.എഡ് രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകളിലാണ് ബാർകോഡിംഗ് സമ്പ്രദായം നടപ്പാക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകളെച്ചൊല്ലി വിവാദങ്ങളില്ലാത്ത സന്ദർഭങ്ങൾ വളരെ കുറവാണ്. ഈ വിവാദങ്ങൾക്ക് ഒരു പരിധിവരെ വിരാമമിടാനാകുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല ഇപ്പോൾ. ഉത്തരക്കടലാസുകൾ പരീക്ഷാഹാളിൽ എത്തിച്ച് ഫാള്‍സ് നമ്പർ നൽകുന്ന ജോലി ഒഴിവാക്കും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തര കടലാസുകള്‍ കൊണ്ടുപോകുക.

മൂല്യനിർണയ ക്യാമ്പിന് മേൽനോട്ടം വഹിക്കാൻ പരീക്ഷാഭവൻ ഉദ്യോഗസ്ഥർ ഉണ്ടാകും. ഓരോ ഉത്തരക്കടലാസിന്‍റെയും അതത് ബാർകോഡ് പരീക്ഷാ കേന്ദ്രത്തിൽ നിന്ന് തന്നെ സർവകലാശാലാ സോഫ്റ്റ്‌വെയറിലേക്ക് കൈമാറും. പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് എത്ര പേപ്പറുകൾ എഴുതിയെന്നും ആരാണ് പങ്കെടുക്കാത്തതെന്നുമടക്കമുള്ള വിവരങ്ങൾ ഇത് വെളിപ്പെടുത്തും.