സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപം; യുവാവിന് ജയിൽ ശിക്ഷ വിധിച്ച് കോടതി

മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. സമാനമായ കേസിൽ ഐപിസി സെക്ഷൻ 354 പ്രകാരം ബിസിനസുകാരനായ യുവാവിന് കോടതി ഒന്നര വർഷം തടവ് ശിക്ഷ വിധിച്ചു. അബ്രാർ ഖാനെന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. സ്ത്രീകളെ അപമാനിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു പദമാണിതെന്നും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും ജഡ്ജി എസ് ജെ അൻസാരി പറഞ്ഞു.

ഇയാളെ പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് പ്രകാരം കുറ്റവിമുക്തനാക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം കുറ്റകൃത്യങ്ങൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഇത് പൂവാലൻമാർക്ക് ഒരു പാഠമായിരിക്കണമെന്നും പറഞ്ഞു. ക്യാ ഐറ്റം, കിദർ ജാ രഹി ഹോ’ എന്ന് ചോദിച്ച് മുടിയിൽ പിടിച്ചുവലിച്ചു എന്നായിരുന്നു യുവാവിനെതിരായ പരാതി. 

സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് പെൺകുട്ടി മുംബൈയിലെ സക്കിനാക്കിയിലേക്ക് താമസം മാറ്റിയിരുന്നു. പ്രതിയും സുഹൃത്തുക്കളും തന്നെ നിരന്തരം ഉപദ്രവിക്കുന്നതായാണ് പെൺകുട്ടി പരാതി നൽകിയത്.