ആണവ യുദ്ധത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനെത്തി; ചൊവ്വയിൽ നിന്ന് വന്നതെന്ന് ആൺകുട്ടി

ആണവയുദ്ധത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനായി ചൊവ്വയിൽ നിന്ന് എത്തിയതാണെന്ന വാദവുമായി റഷ്യയിലെ ഒരു ആൺകുട്ടി.

റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലനാണ് താൻ മനുഷ്യനല്ല, അന്യഗ്രഹ ജീവിയാണെന്ന അവകാശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആണവ നാശത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ് ചൊവ്വയിൽ നിന്ന് താൻ ഭൂമിയിലെത്തിയതെന്നും കുട്ടി പ്രഖ്യാപിച്ചു. വിചിത്രമായ സിദ്ധാന്തങ്ങളുമായി ഈ ബാലൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. തന്‍റെ വിചിത്രമായ എല്ലാ അവകാശവാദങ്ങളും കുട്ടി സോഷ്യൽ മീഡിയയിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്.

താൻ ചൊവ്വയിലെ നിവാസികൾക്കൊപ്പം ചൊവ്വയിൽ ഒരു മുൻ ജീവിതം നയിച്ചിരുന്നുവെന്ന് ബോറിസ് തറപ്പിച്ച് പറയുന്നു. വംശനാശത്തിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഭൂമിയിലേക്ക് അയച്ച ഇൻഡിഗോ കുട്ടികളിൽ ഒരാളാണ് താനെന്ന് ബോറിസ് പറഞ്ഞു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ലെമൂറിയൻ കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിനടിയിൽ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക ഭൂഖണ്ഡമാണ് ഇൻഡിഗോ. വർഷങ്ങളായി താൻ നിരവധി തവണ ഭൂമി സന്ദർശിച്ചിട്ടുണ്ടെന്നും ഈ ബാലൻ അവകാശപ്പെടുന്നു.