ബ്രസീലിനെ വീഴ്ത്തി കാമറൂൺ സിംഹങ്ങൾ; പോർച്ചുഗലിനും തോൽവി

ദോഹ: ഖത്തർ ലോകകപ്പിൽ കണ്ട ഏറ്റവും വലിയ തകർച്ചകളിലൊന്നിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കാമറൂണിനോട് കീഴടങ്ങിയത്. അതേസമയം, മറ്റൊരു മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ദക്ഷിണകൊറിയ-പോർച്ചുഗൽ മത്സരത്തിൽ 2-1ന് ദക്ഷിണകൊറിയ, പോർച്ചുഗലിനെ വീഴ്ത്തി.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നേരത്തെ നോക്കൗട്ട് ബെർത്ത് ഉറപ്പിച്ച ബ്രസീൽ രണ്ടാം നിര ടീമുമായി മത്സരത്തിനിറങ്ങി. ബ്രസീൽ ധാരാളം നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും നേടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ, ഇൻജുറി ടൈമിൽ കാമറൂൺ വിജയഗോൾ നേടി കായിക ലോകത്തെ ഞെട്ടിച്ചു. എൻഗോം എംബെകേലിയുടെ ക്രോസിൽ നിന്നാണ് വിസെന്‍റ് അബൂബക്കർ കമാറൂണിനായി വിജയഗോൾ നേടിയത്. വിജയഗോളിന് ശേഷം രണ്ടാം മഞ്ഞക്കാർഡ് കണ്ട് അബൂബക്കർ പുറത്തായി.

ആവേശകരമായ മത്സരത്തിൽ സെർബിയയെ 3-2ന് തോൽപ്പിച്ച് സ്വിറ്റ്സർലൻഡും നോക്കൗട്ടിലേക്ക് മുന്നേറി. സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാഖിരി, ബ്രീൽ എംബോളോ, റെമോ ഫ്രൂളർ എന്നിവർ ​ഗോൾ നേടി. അലക്സാണ്ടർ മിത്രോവിച്ച്, ഡുസാൻ ലാഹോവിച്ച് എന്നിവരാണ് സെർബിയക്കായി വലകുലുക്കിയത്.